ഭർത്താവ് നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചു; മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

പൂനെ : ജോലി നഷ്ടപ്പെട്ട ഭർത്താവ് നാട്ടിലേക്ക് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. പൂനെ ഖേദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്ഗുരുനഗറിലെ രാക്ഷേവാടി പരിസരത്തുള്ള വീട്ടിലാണ് സംഭവം നടന്നത്. 32 വയസുള്ള യുവതിയാണ് മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

യോഗിത ബാഗൽ, മകൾ കാവ്യ എന്നിവരാണ് മരിച്ചത്. യോഗിതയുടെ ഭർത്താവ് അമിത് ജന്മനാട്ടിൽ ആയിരിക്കുമ്പോഴാണ് സംഭവം. തിങ്കളാഴ്ച, രാജ്ഗുരുനഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അമിത് കതകു മുട്ടി വിളിച്ചിട്ടും തുറന്നില്ല. അതിനാൽ പൊലീസിൽ വിവരമറിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്. സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവായ അമിത് ഭാര്യയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, നാട്ടിലേക്ക് പോകാൻ യുവതിക്ക് താല്‍പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.