കേരള രാഷ്ട്രീയം പുതിയ വഴിതിരിവിലേക്ക്. കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗം കൂടി എത്തിയതോടെ ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. ഭരണ തുടര്‍ച്ച എന്ന പ്രതീക്ഷയാണ് ചുവപ്പ് പാളയത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, എന്‍.ജയരാജ്, കോട്ടയം എം.പി തോമസ് ചാഴിക്കാടന്‍ എന്നിവര്‍ക്കൊപ്പമാണ് ജോസ്.കെ മാണി ഇടതു പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള രാജ്യസഭ അംഗത്വം രാജിവയ്ക്കുന്നതായും ജോസ് കെ മാണി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മധ്യ തിരുവതാംകൂറിലും ക്രിസ്ത്യന്‍ വിഭാഗത്തിനിടയിലും ജോസിന്റെ വരവ് ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യുക. സീറ്റ് വിഭജനത്തില്‍ ജോസ് വിഭാഗത്തിന് കാര്യമായ പരിഗണന നല്‍കാനാണ് സി.പി.എം തീരുമാനം. ഇടതു മുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം ജോസ്.കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതിനെ ആശങ്കയോടെയാണ് യു.ഡി.എഫ് അണികള്‍ വീക്ഷിക്കുന്നത്. ആളില്ലാ വിഭാഗമായ ജോസഫ് വിഭാഗത്തെ യു.ഡി.എഫ് പുണര്‍ന്നത് മണ്ടത്തരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പി.ജെ. ജോസഫിന് ശേഷം ആര് എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍ കഴിയാത്ത വിഭാഗമായി ജോസഫ് വിഭാഗം ഇപ്പോള്‍ തന്നെ മാറിയിട്ടുണ്ട്.
സ്ഥാനമോഹികള്‍ വര്‍ദ്ധിക്കുന്നതും ജോസഫിനിപ്പോള്‍ വലിയ തലവേദനയാണ്. നിലവില്‍ മൂന്ന് മണ്ഡലങ്ങളാണ് ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. തൊടുപുഴ, ചങ്ങനാശ്ശേരി, കടുതുരുത്തി എന്നീ മണ്ഡലങ്ങളാണിത്. ഇതില്‍ ചങ്ങനാശ്ശേരി എം.എല്‍.എ സി.എഫ് തോമസ് മരണപെട്ടിട്ടുണ്ട്. അദ്ദേഹത്തിന് പകരം ഇവിടെ പുതിയ ആളെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനായി ഇപ്പോഴേ നേതാക്കള്‍ക്കിടയില്‍ ചരടുവലികളും ശക്തമാണ്. തൊടുപുഴയില്‍ നിന്നും പി.ജെ. ജോസഫും കടുതുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫും വീണ്ടും മത്സരിക്കുമെന്ന കാര്യവും ഏകദേശം ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം ) 15 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ ജോസ് വിഭാഗം പോയെങ്കിലും 10 സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇത്രയും സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കാന്‍ കോണ്‍ഗ്രസ്സ് എന്തായാലും തയ്യാറല്ല. പരമാവധി 6 സീറ്റ് വരെ പരിഗണിക്കാമെന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇക്കാര്യം ജോസഫിനോട് കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ മാണി വിഭാഗം പോയതോടെ കേരള കോണ്‍ഗ്രസ്സില്‍ ജോസഫ് വിഭാഗത്തിന്റെ കരുത്ത് ചോര്‍ന്നതായാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി തന്നെയാണ് ജോസഫ് വിഭാഗത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വവും ശ്രമിക്കുന്നത്.
എന്നാല്‍ 10 സീറ്റെങ്കിലും ലഭിച്ചില്ലെങ്കില്‍ അത് ജോസഫ് ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴി ഒരുക്കുക. സ്ഥാനം മോഹിച്ച് മാത്രം നിരവധി പേരാണ് ജോസഫ് വിഭാഗത്തില്‍ ചേക്കേറിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിയാണ് ഗ്രൂപ്പ് വിട്ട് എത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും വന്ന ജോണി നെല്ലൂരിനും ഇനി സീറ്റ് നല്‍കേണ്ടി വരും. ഇടതുപക്ഷത്ത് നിന്നും ജോസഫ് അടര്‍ത്തിയെടുത്ത മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ് ആഗ്രഹിക്കുന്നതും വിജയ സാധ്യതയുള്ള സീറ്റാണ്. സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം. തന്റെ പിന്‍ഗാമിയായി ജോസഫ് കാണുന്നതും ഫ്രാന്‍സിസ് ജോര്‍ജിനെയാണ്.
കടുതുരുത്തി എം.എല്‍.എ മോന്‍സ് ജോസഫാണ് ജോസഫിന്റെ മറ്റൊരു വിശ്വസ്തന്‍. കോതമംഗലം സീറ്റ് ലക്ഷ്യമിട്ട് വിവാദ ധനകാര്യ സ്ഥാപന ഉടമയും ഇപ്പോള്‍ രംഗത്തുണ്ട്. കെ.എം മാണിയുടെ മരണത്തോടെയാണ് ഇയാള്‍ ജോസഫ് ഗ്രൂപ്പിലേക്ക് കളം മാറ്റി ചവിട്ടിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് മണ്ഡലമായിരുന്ന കോതമംഗലത്ത് അട്ടിമറി വിജയമാണ് കഴിഞ്ഞ തവണ ഇടതുപക്ഷം നേടിയിരുന്നത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് മത്സരിച്ച മണ്ഡലങ്ങള്‍ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തൊടുപുഴ, ഇടുക്കി, തിരുവല്ല, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് എന്നിവയാണ്.
ഇതില്‍ തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് എന്നീ നാല് എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കള്‍ മത്സരിച്ചിരുന്നത്. കോതമംഗലത്തും കുട്ടനാട്ടിലും ദയനീയ തോല്‍വിയാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ബാക്കിയുള്ള 11 സീറ്റുകളിലാണ് മാണി വിഭാഗം മത്സരിച്ചിരുന്നത്. ഇതില്‍, പാലാ, ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നീ നാലു സീറ്റുകളിലാണ് മാണി വിഭാഗത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. പാലായാകട്ടെ മാണിയുടെ മരണത്തോടെ കൈവിട്ട് പോകുകയും ചെയ്തു. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂര്‍ എന്നിവിടങ്ങളിലും കേരള കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ചങ്ങനാശേരിയില്‍ ജയിച്ച മാണി വിഭാഗത്തിലെ സി.എഫ്. തോമസും ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്ണിയാടനും അപ്രതീക്ഷിതമായാണ് ജോസഫിനൊപ്പം പിന്നീട് ചേര്‍ന്നിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിന്നും ജയിച്ച റോഷി അഗസ്റ്റിനും, കാഞ്ഞിരപ്പള്ളി എം.എല്‍.എയായ എന്‍.ജയരാജും കോട്ടയം എം.പി തോമാസ് ചാഴിക്കാടനും ജോസ്.കെ മാണിക്കൊപ്പമാണ് ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്നത്. യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയതും ഇവിടെയാണ്. ഇടുക്കിക്ക് പുറമെ തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, ഇരിങ്ങാലക്കുട, കോതമംഗലം, കുട്ടനാട് എന്നീ ഏഴു സീറ്റുകള്‍ മത്സരിക്കാന്‍ ഉറപ്പിക്കുകയും കാഞ്ഞിരപ്പള്ളിയും പാലായും തിരുവല്ലയും ആവശ്യപ്പെടാനുമാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
മാണി വിഭാഗത്തിലെ പലരെയും തിരിച്ചുകൊണ്ടുവരാന്‍ ജോസഫ് ശ്രമിക്കുന്നതും ഈ സീറ്റുകള്‍ കൂടി ലക്ഷ്യമിട്ടാണ്.
എന്നാല്‍ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂര്‍ എന്നിവയ്ക്കു പുറമെ കാഞ്ഞിരപ്പള്ളിയിലും പാലായിലും തിരുവല്ലയിലും കൂടി മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ഘടകങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമാണ് കെ.പി.സി.സിക്കു മേലുള്ളത്. കോണ്‍ഗ്രസ്സ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ ജോസഫ് വിഭാഗമാണ് വലിയ പ്രതിസന്ധിയിലാകുക. ഇപ്പോള്‍ തന്നെ ‘രണ്ടാമനെ’ ചൊല്ലി ആ ഗ്രൂപ്പില്‍ ഭിന്നത അതിരൂക്ഷമാണ്.
സീറ്റുകള്‍ കൂടി ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ പൊട്ടിത്തെറിയിലാണ് ഇതെല്ലാം ചെന്ന് കലാശിക്കുക. ഈ ഭയം പി.ജെ.ജോസഫിന്റെ ഉറക്കമാണിപ്പോള്‍ കെടുത്തിയിരിക്കുന്നത്. അതേസമയം ഇടതുപാളയത്തിലെത്തിയ ജോസ് വിഭാഗം ഇപ്പോള്‍ സെയ്ഫായിട്ടുണ്ട്. സി.പി.എം നല്‍കുന്ന പരിഗണനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അവരിപ്പോള്‍ മുന്നോട്ട് പോകുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വലിയ സ്വാധീനം ജോസ്.കെ മാണി വിഭാഗത്തിനുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ചില മണ്ഡലങ്ങളിലും അവര്‍ നിര്‍ണായക ശക്തിയാണ്. ഈ കരുത്ത് ഇടതുപക്ഷത്തിനാണ് നേട്ടമാകാന്‍ പോകുന്നത്. ഇതിന്റെ ടെസ്റ്റ് റിഹേഴ്‌സല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച കൂടി ലഭിച്ചാല്‍, ‘കളി’ മാറും. യു.ഡി.എഫ് സംവിധാനം തന്നെയാണ് അതോടെ തകര്‍ന്ന് തരിപ്പണമാകുക. ഇപ്പോള്‍ തന്നെ സര്‍ക്കാറിനെതിരെ തൊടുത്ത ആരോപണ ശരങ്ങളെല്ലാം പ്രതിപക്ഷത്തിന് നേരെ തന്നെ തിരിച്ചടിക്കുന്ന സാഹചര്യമാണുള്ളത്. ജോസ് വിഭാഗം കൂടി എത്തിയതോടെ ഭരണപക്ഷത്തിനാണ് ശക്തി കൂടിയിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ്സില്‍ മാത്രമല്ല മുസ്ലീംലീഗിലും അത് വലിയ പൊട്ടിത്തെറിയിലാണ് കലാശിക്കുക.