ബൈക്കില്‍ ബൂത്തിലേക്ക് വരുന്നതിനിടെ കാട്ടുപന്നി കുത്തി; ബി.ജെ.പി സ്ഥാനാര്‍ത്ഥി ആശുപത്രിയില്‍

    കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിനം വീട്ടില്‍ നിന്നും ബൈക്കില്‍ പോളിങ് ബൂത്തിലേക്ക് വരുന്നതിനിടെ സ്ഥാനാര്‍ത്ഥിയെ കാട്ടുപന്നി കുത്തി.  കോടഞ്ചേരിയില്‍ പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. പരുക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ കല്ലറയ്ക്കല്‍ പടിയിലാണ് സംഭവം.

    സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാര്‍. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്‌നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതല്‍ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം.  16 നാണു വോട്ടെണ്ണല്‍.