കൊടുവള്ളിയിൽ സ്വർണക്കടത്ത് കേസ് പ്രതിയ്ക്ക് വിജയം; ഇടത് സ്ഥാനാർത്ഥിക്ക് പൂജ്യം

    കോഴിക്കോട്:  കൊടുവള്ളി നഗരസഭ പതിനഞ്ചാ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചപ്പോൾ ഇടത് സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല.  ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദായിരുന്നു ഇടതു സ്ഥാനാർത്ഥി. 568 വോട്ട് നേടിയാണ് ഫൈസൽ വിജയിച്ചത്.  ആദ്യം ഇടത് സ്വതന്ത്രനായി കാരാട്ട് ഫൈസൽ മത്സരരംഗത്ത് എത്തിയെങ്കിലും സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

    ഇടത് സ്ഥാനാർത്ഥിയായി റഷീദിനെ പ്രഖ്യാപിച്ചെങ്കിലും ഇടതു പ്രവർത്തകർ പോലും ഫൈസലിന് വേണ്ടി വോട്ടു തേടി രംഗത്തിറങ്ങി. 495 വോട്ടു നേടിയ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് രണ്ടാം സ്ഥാനത്തെത്തിയത്.

    എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർഥി കെ. ഫൈസലിന് ഏഴു വോട്ടുകളും ലഭിച്ചു. വിജയത്തിന് പിന്നാലെ  മിനി കൂപ്പറിൽ കയറി ഫൈസൽ ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു.