ചെന്നൈ: പതിനാറുകാരിയെ ഇരുനൂറിലേറെ പേര്‍ക്കു കാഴ്ചവച്ച സെക്സ് റാക്കറ്റ് പിടിയില്‍. തമിഴ്നാട് മധുരയിലാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റിലായി. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്.
അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു ഇവര്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നൽകിയിരുന്നത്. 12 വയസുള്ളപ്പോൾ മുതല്‍ അച്ഛന്റെ സഹോദരി ഇരുനൂറിലധികം പേർക്ക് തന്നെ വിറ്റെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ പിടികൂടുന്നത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ സമയമെടുത്തു നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്.
നാലുവര്‍ഷം മുൻപാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. അമ്മയ്ക്കു മാനസിക അസുഖമുള്ളതിനാൽ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു.
കൂടുതല്‍ പണം ലക്ഷ്യമിട്ടു പ്രദേശത്തെ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചു. പണവും മൊബൈല്‍ ഫോണുകളും നല്‍കി പെണ്‍കുട്ടിയെ പാട്ടിലാക്കിയ സംഘം ലോറിത്താവളങ്ങളിലടക്കം എത്തിച്ചായിരുന്നു ഇടപാടുകള്‍. സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും ഇടപാടുകാർക്കായി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഡ്രൈവറായ ശരവണപ്രഭു എന്നയാളായിരുന്നു ആംബുലന്‍സില്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്.
സംഘത്തില്‍പെട്ട ഓട്ടോ ഡ്രൈവറായ ചിന്നതമ്പി കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനും പൊലീസ് ശ്രമം തുടങ്ങി.