തിരുവനന്തപുരം വിമാനത്താവളം അടുത്ത മാസം അദാനി ഗ്രൂപ്പിന് കൈമാറും

    തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് അടുത്ത മാസം കൈമാറും. അടുത്ത 25നകം കണ്‍സഷന്‍ എഗ്രിമെന്റ് ഒപ്പിടാനുള്ള നടപടിക്രമങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി. തിരുവനന്തപുരത്തിനൊപ്പം ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും കൈമാറും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍.

    അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ് (എ-ടിയാല്‍) ആണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുക. കൈമാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി രണ്ടാഴ്ച മുന്‍പ് ലഭിച്ചിരുന്നു. മംഗളൂരു, ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒക്ടോബറില്‍ അദാനി ഗ്രൂപ്പിനു കൈമാറിയിരുന്നു.

    വിമാനത്താവളം അദാനിക്കു കൈമാറുന്നതു ചോദ്യം ചെയ്ത റിട്ട് ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.