സംസ്ഥാനത്ത് ചൊവ്വാഴ്ച തിയേറ്ററുകൾ തുറക്കും

    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പകുതി സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് തിയേറ്ററുകൾ തുറക്കുന്നത്. സിനിമ കാണാനെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

    സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിന്റെ ഭാഗമായി ഈ മാസം അ‍ഞ്ചിന് മുൻപ് അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും ജനുവരി 5 മുതൽ അനുവദിക്കും.

    വയോധികർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ സേവനങ്ങൾ വീട്ടിലെത്തിക്കും. മസ്റ്ററിങ്, ദുരിതാശ്വാസ നിധി അപേക്ഷ, പെൻഷൻ, അത്യാവശ്യ മരുന്നുകൾ എന്നിവ വീട്ടിൽ എത്തിക്കും.

    പാവപ്പെട്ട വിദ്യാർഥികൾക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാൻ പ്രത്യേക പരിപാടി. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാൻ കൂടുതൽ സ്കൂൾ കൗൺസിലർമാർ. കുട്ടികൾക്കും കൗമാരക്കാർക്കും പോഷകാഹാരം ലഭ്യമാക്കാൻ പദ്ധതി.

    ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. രണ്ടലരക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവർക്കാണ് സ്കോളർഷിപ്പ്. ഗുണഭോക്താക്കളെ മാർക്ക്, ഗ്രേഡ് അടിസ്ഥാനത്തിൽ നിശ്ചയിക്കും.

    പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ സഹായസംവിധാനം. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ പ്രത്യേക അതോറിറ്റി. വിവരം നൽകുന്നവരുടെ പേര് പുറത്തുവരില്ല. വിവരമറിയിക്കാൻ ഓഫിസുകളിൽ പേകേണ്ടതില്ല– മുഖ്യമന്ത്രി പറഞ്ഞു.