തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, പിതാവിന്റെയും സഹോദരന്റെയും മൃതദേഹം ക്ഷേത്രകുളത്തില്‍

    തിരുവനന്തപുരം: പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. അല്‍ത്താഫിന്റെ മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. പിതാവ് സഫീറിന്റെയും, സഹോദരന്‍ അന്‍ഷാദിന്റെയും മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്നും കണ്ടെത്തി.

    അല്‍ത്താഫിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ നാട്ടുകാര്‍ സഫീറിനും അന്‍ഷാദിനുമായി തിരച്ചില്‍ നടത്തുകയായിരുന്നു. ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. ഇതോടെ കുളത്തില്‍ ചാടിയിരിക്കാമെന്ന് സംശയമുയര്‍ന്നു. തുടര്‍ന്ന് കുളം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

    അല്‍ത്താഫിനെയും അന്‍ഷാദിനെയും കൊലപ്പെടുത്തിയ ശേഷം സഫീര്‍ കുളത്തില്‍ ചാടുകയായിരുന്നുവെന്നാണ് സൂചന. സഫീറും ഭാര്യയും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. നാളുകളായി ഇവര്‍ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. മക്കള്‍ സഫീറിനൊപ്പമായിരുന്നു താമസം.