സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാർഡിയോളജി വിഭാഗത്തിലെ മൂന്നംഗ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലിക്ക് 24 മണിക്കൂർ നിരീക്ഷണം അനിവാര്യമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 48 മണിക്കൂറിനു ശേഷമെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യൂ.
ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു.
നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.