ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗ പ്രകാശനo ചെയ്തു.

ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്
കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്റ്റുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ലബില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏത് ഭാഗത്തു പോയാലും മികച്ച ഡോക്ടര്‍മാരുണ്ട്, എന്‍ജിനിയേഴ്‌സുണ്ട്, അഭിഭാഷകരുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും അന്താരാഷ്്ട്ര സംഘടനയില്ല. അതുകൊണ്ടുതന്നെ ഇത് ഒരു പുതിയസംരംഭമാണ്. പ്രതിഭകളെ കണ്ടെത്തുമ്പോഴാണ് പ്രഫഷന്‍ വിജയിക്കുന്നത്. മാധ്യമപ്രവര്‍ത്തനം എന്നത് ലോക്കല്‍ പേജുകളിലേക്ക് ചുരുങ്ങുകയാണോ എന്ന സംശയം നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സംരഭം ആരംഭിക്കുന്നത്. സാഹസികതയാണ് പത്രപ്രവര്‍ത്തകരുടെ കൈമുതല്‍. അത് ലോകമൊട്ടുക്കും എത്താല്‍ പുതിയ സംരഭം വഴിയൊരുക്കട്ടെയെന്നും പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ പ്രസ് ക്ലബ് പ്രസിഡന്‍റും ദീപിക അസോസിയേറ്റ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷതവഹിച്ചു. എം.വി. ശ്രേയാംസ് കുമാര്‍ എംപി, ഗ്ലോബൽ മലയാളി പ്രസ് ക്ലബ് ജനറൽ സെക്രട്ടറിയും നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റുമായ ഡോ. ജോര്‍ജ് കാക്കനാട്ട്, ജോ. ട്രഷറര്‍ സണ്ണി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ഔപചാരികമായ ഉദ്ഘാടനം ആറിന് തിരുവനന്തപുരത്ത് കേരളാ ഗവര്‍ണര്‍ ഡോ.ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.