ശ്രീനഗറിൽ താമസാവകാശ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ സ്വര്‍ണ വ്യാപാരിയെ തീവ്രവാദികൾ കൊലപ്പെടുത്തി

    ശ്രീനഗറില്‍; ജമ്മു കാശ്‌മീരില്‍ സ്ഥിരംതാമസാവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കിയ സ്വര്‍ണ വ്യാപാരിയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. 40 വര്‍ഷമായി ശ്രീനഗറില്‍ സ്വര്‍ണക്കട നടത്തിവന്നിരുന്ന സത്‌പാല്‍ നിശ്ചല്‍ എന്ന 70കാരനെയാണ്‌ തീവ്രവാദികള്‍ വെടിവെച്ചു കൊന്നത്‌. സ്ഥിരം താമസാവകാശ രേഖ സ്വന്തമാക്കിയതിന്റെ പേരില്‍ ജമ്മു കാശ്‌മീരില്‍ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ്‌ സത്‌പാല്‍ നിശ്ചല്‍.

    പുതിയ നിയമമനുസരിച്ച്‌ 15വര്‍ഷത്തിലധികം ജമ്മുവില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക്‌ സ്ഥിരം താമാസാവകാശ സര്‍ട്ടിഫിക്കറ്റ്‌ നേടാനും ജമ്മുകാശ്‌മീരില്‍ സ്ഥലം സ്വന്തം പേരില്‍ വാങ്ങാനും കഴിയും. നേരത്തെ സ്വദേശികള്‍ക്ക്‌ മാത്രമേ സ്ഥലം വാങ്ങാനും വില്‍ക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ. സ്ഥിരം താമസവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കി ആഴ്‌ച്ചകള്‍ക്കുള്ളിലാണ്‌ കടയില്‍ വച്ച് വ്യാപാരിക്ക് വെടിയേറ്റത്. ചികില്‍സയിലായിരുന്ന സത്‌പാല്‍ ശ്രീ മഹാരാജ ഹരി സിങ്‌ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത്‌.

    പുതിയ നിയമങ്ങളെ ചെറുക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയായ ടിആര്‍ഫ്‌ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ജമ്മു കാശ്‌മീരിന്‌ പുറത്തു നിന്നെത്തി സ്ഥിരം താമസവകാശ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തമാക്കുന്നവര്‍ ആര്‍എസ്‌എസുകാരുടെ ഏജന്റുമാരാണെന്ന്‌ ടിആര്‍എഫ്‌ ആരോപിച്ചു.

    കൊല്ലപ്പെട്ട സ്വര്‍ണ വ്യാപാരി പഞ്ചാബ്‌ ഗുരുദാസ്‌പൂര്‍ സ്വദേശിയാണ്‌. നിയമഭേദഗതി ചെയ്‌തതിന്‌ ശേഷം സ്ഥിരതാമസാവകാശ രേഖക്ക്‌ അപേക്ഷിച്ച സത്‌പാലിന്‌ കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ രേഖ ലഭിച്ചതായി അധികൃതര്‍ പറയുന്നു. സത്‌പാലിന്റെ മരുമകള്‍ ജമ്മു കാശ്‌മീര്‍ സ്വദേശിയാണ്‌. മരുമകളുടെ പേരില്‍ നേരത്തെ ഒരു കടയും, വീടും ശ്രീനഗറില്‍ സത്‌പാല്‍ വാങ്ങിയിരുന്നു.