കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹര്‍ജി ഹൈക്കോടതി തളളി. സി ബി ഐക്ക് സര്‍ക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. കേസില്‍ കക്ഷി ചേരാനുളള സര്‍ക്കാരിന്റെ ഹര്‍ജിയും കോടതി തളളി.
ലൈഫ് മിഷനില്‍ സി ബി ഐ നേരത്തേ കേസെടുക്കുകയും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി മുന്നോട്ടുപോവുകയുമായിരുന്നു. എന്നാല്‍ ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യുണീടാക്കും സര്‍ക്കാരും കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് സി ബി ഐ അന്വേഷണം ഹൈക്കോടതി രണ്ടുമാസത്തേക്ക് നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, സി ബി ഐയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്.
ലൈഫ് പദ്ധതിയില്‍ എഫ് സി ആര്‍ എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്നായിരുന്നു സി ബി ഐ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുളള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സി ബി ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.
അനില്‍ അക്കര എം എല്‍ എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സി ബി ഐ കേസെടുത്തത്.