വ്യോമസേനയ്ക്ക് കരുത്തേകാൻ 83 അത്യാധുനിക തേജസ് ജെറ്റുകൾ കൂടി; 48,000 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകൾ കൂടി വാങ്ങാൻ തീരുമാനം. കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് വാങ്ങാൻ കാബിനറ്റ് കമ്മിറ്റി  48,000 കോടി രൂപയുടെ കരാറിന്  അനുമതി നൽകി. സൈനിക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ തദ്ദേശ കരാറാണിത്.

48,000 കോടി രൂപയുടെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധ സംഭരണ കരാർ വ്യോമസേനയെ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഈ കരാർ ഇന്ത്യൻ പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിലേക്കുള്ള മാറ്റമായിരിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങളുടെ മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

തദ്ദേശീയമായി നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്ട് പോര്‍വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സ്യൂട്ട്, എയര്‍-ടു-എയര്‍ റീഫ്യൂവലിങ് (എഎര്‍) എന്നിവ സജ്ജമാക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി എച്ച്എഎല്‍ സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ലഭ്യമാക്കുമെന്നു പ്രതിരോധമന്ത്രി പറഞ്ഞു.

തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൻ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനു സമീപം സുളുരിലെ നമ്പര്‍ 18 സ്‌ക്വാഡ്രൻ – ‘ദ ഫ്‌ളൈയിങ് ബുള്ളറ്റി’ലാണ് ഈ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.