കൊല്ലം: ദേശീയപാതകള്‍ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ വടിവാൾ വിനീത് എന്ന എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയില്‍ വിനീത് കൊടുക്രിമിനലെന്ന് പൊലീസ്.മൂന്നു പേർക്കൊപ്പം എടത്വയിലെ ഒഴിഞ്ഞ വീട്ടില്‍ താമസമാക്കിയതോടെയാണു മോഷണത്തിലേക്കു തിരിഞ്ഞത്. കായലില്‍ നിന്നു വരാല്‍ മീന്‍ പിടിച്ചു ദേശീയപാതയില്‍ വില്‍പന നടത്തിയാണു സംഘത്തിന്റെ തുടക്കംഇതിനിടെ ബേക്കറിയില്‍ നടത്തിയ മോഷണത്തിന് പിടിയിലായി.
ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച വിനീത് സൈക്കിള്‍ മോഷ്ടിച്ചതിനു പിടിയിലായെങ്കിലും ബന്ധുക്കള്‍ ഇടപെട്ടു പൊലീസില്‍ നിന്നു മോചിപ്പിച്ചിരുന്നു. ഇതിനിടെ, പ്രദേശവാസിയായ ഒരു ബൈക്ക് മോഷ്ടാവ് തോട്ടില്‍ 24 ബൈക്കുകള്‍ ഒളിപ്പിച്ചു. ഇതില്‍ ഒരെണ്ണം വിനിതിനും കിട്ടി. ഇതോടെ ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞു. മോഷണക്കേസിൽ ജയിലിലായ വിനീത് 2019 പുറത്തിറങ്ങി. തൊട്ടുപിന്നാലെ എറണാകുളത്ത് ഒരു കുത്തുകേസിൽപ്പെട്ട് വീണ്ടും ജയിലിലായി.
എറണാകുളത്തു പിടിയിലായി, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്്‌മെന്റ് സെന്ററില്‍ പാര്‍പ്പിച്ചിരിക്കെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് വിനീത് രക്ഷപ്പെട്ടത്. പിന്നാലെ എടത്വയിലെ ബന്ധുവീട്ടിലായിരുന്ന കാമുകി ഷിന്‍സിയെ കാണാനെത്തി. അതും കായല്‍ നീന്തിക്കടന്ന്. ഷിന്‍സിയെ കണ്ടെങ്കിലും ഒപ്പം വിടാന്‍ ബന്ധുവീട്ടുകാര്‍ തയാറായില്ല.
എറണാകുളത്തെ പരിചയക്കാരനായ മിഷേലുമായി ചോർന്നാണ് കായംകുളത്തു നിന്നു മോഷ്ടിച്ച വാനിൽ വിനീത് തമിഴ്‌നാട്ടിലേക്കു പോയത്. ഷിന്‍സിയും മറ്റു 3 പേരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. വരുന്ന വഴി ബൈക്ക് മോഷ്ടിച്ച് അതില്‍ മാര്‍ത്താണ്ഡത്തെത്തി അവിടെ പരിചയക്കാരന്റെ വീട്ടില്‍ രാത്രി തങ്ങി. പിന്നീട് പാരിപ്പള്ളിയിലെത്തി വാന്‍ കവര്‍ന്നു. ഷിന്‍സിയുമൊത്ത് ഇതില്‍ പോകവെ, എടത്വ ഭാഗത്തുവച്ചു വാനില്‍ പെട്രോള്‍ തീര്‍ന്നു. അവിടെ വച്ചു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥന്‍ സമീപിച്ചെങ്കിലും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
കരുനാഗപ്പള്ളിയിലെ കേസില്‍ പൊലീസ് അന്വേഷിച്ചു സംഘം പല ദിക്കിലേക്ക് ഓടി. ഇതിനിടെ ഷിന്‍സിയുടെ കൈ പിടിച്ചു സിനിമാ സ്‌റ്റൈലിലായിരുന്നു വിനീന്റെ രക്ഷപ്പെടൽ.
മോഷ്ടിച്ച വാഹനത്തിലാണ് വിനീതിന്റെ ഹൈവേ കൊള്ള. കോന്നിയില്‍ നിന്നു മോഷ്ടിച്ച ബൈക്കിൽ ബെംഗളൂരുവിലേക്കു പോയ ഇയാള്‍ അവിടെ നിന്നു വാന്‍ മോഷ്ടിച്ച് അതിലാണ് തലശ്ശേരിയിലെത്തിയത്. ഇന്ധനം തീരുമ്പോള്‍ ഓരോ പമ്പുകളില്‍ കയറി നിറയ്ക്കും. പണം നൽകാതെ അവിടെ നിന്നും കടന്നു കളയുന്നതും പതിവാണ്.
ചെങ്ങന്നൂരില്‍ നിന്നു മോഷ്ടിച്ച കാറുമായി രാവിലെ കൊല്ലം നഗരത്തില്‍ എത്തിയ ഇയാള്‍ ഇവിടെ അല്‍പനേരം തങ്ങിയതാണു വിനയായത്. ഇതിനിടെ പൊലീസിനെ കണ്ട് ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓടി. എസ്എംപി പാലസിനടുത്തു നിന്നു ബൈക്ക് മോഷ്ടിച്ച് അതില്‍ പള്ളിത്തോട്ടത്തെത്തി. അവിടെ നിന്നു മറ്റൊരു ബുള്ളറ്റ് മോഷ്ടിച്ച് നാഗര്‍കോവിലിലേക്ക്. അവിടെ നിന്നു രാത്രി തന്നെ തിരിച്ചെത്തി ചവറയിലും ശാസ്താംകോട്ടയിലുമൊക്കെ കൊള്ള നടത്തി തിരുവനന്തപുരത്തേക്കു മടങ്ങി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാത്രി കിടന്നു. അവിടെ നിന്നു ചടയമംഗലം വഴി വീണ്ടും കൊല്ലത്തെത്തിയപ്പോഴാണ് പിടിയിലായത്.
കാമുകി ഷിന്‍സിയും മറ്റു കൂട്ടാളികളുമൊക്കെ ജയിലിലായതോടെ അടുത്തിടെയായി ഒറ്റയ്ക്കായിരുന്നു ഓപ്പറേഷനുകളെന്നാണ് പൊലീസ് പറയുന്നത്.
—