ദമ്പതികളെ അടിച്ചുവീഴ്ത്തി മാല പൊട്ടിച്ചു; മോഷണ ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മയെന്ന് കണ്ടെത്തി പൊലീസ്<

    കൊല്ലം: ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒൻപതു പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ യുവതിയുടെ അമ്മ അറസ്റ്റിൽ. മോഷണ ക്വട്ടേഷൻ നൽകിയത് അമ്മയാണെന്ന് പൊലീസ് നടത്തിയ അന്വേ‌ഷണത്തിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ എഴുകോൺ കാക്കക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂർവിള നെജി (48)യെ എഴുകോൺ പൊലീസ് ഇന്ന് പുലർച്ചെ വർക്കലയിൽ നിന്നും അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകൾ കൊട്ടാരക്കര പുലമൺ ജംക്‌ഷനിൽ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭർത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ സ്കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

    ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാർജ മൻസിലിൽ ഷബിൻഷ (ചിപ്പി–29), വികാസ് ഭവനിൽ വികാസ് (34), കരിക്കോട് മുതിരവിള വീട്ടിൽ കിരൺ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് പുറത്തായത്. പ്രതികൾ പിടിയതിനു പിന്നാലെ  ഇളയ മകളുൾക്കൊപ്പം നെജി ഒളിവിൽ പോകുകയായിരുന്നു.

    താൻ പറഞ്ഞാൽ മരുമകൻ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമെന്നുമാണ് നെജി പൊലീസിനോട് പറഞ്ഞത്. അതുകൊണ്ടാണ് 10,000 രൂപയ്ക്ക് ഷെബിൻഷായ്ക്ക് ക്വട്ടേഷൻ നൽകിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

    ഇൻസ്പെക്ടർ വി.എസ്. ശിവപ്രകാശ്, എസ്ഐ സി.ബാബുക്കുറുപ്പ്, ഡാൻസാഫ് എഎസ്ഐ ആഷിർ കോഹൂർ, സിപിഒമാരായ വിബു, മഹേഷ് മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.