ക്ഷീര കര്‍ഷകര്‍ക്ക് 3 കോടി അധിക പാല്‍വില പ്രഖ്യാപിച്ച് തിരുവനന്തപുരം മില്‍മ പ്രഖ്യാപനവും വിതരണോദ്ഘാടനവും ജനുവരി 25 ന് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി മൂന്നു കോടി രൂപയും അംഗസംഘങ്ങള്‍ക്ക് ഒരു കോടി രൂപയും വിതരണം ചെയ്യുവാന്‍ മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ഭരണസമിതിയുടെ തീരുമാനം. യൂണിയന്‍റെ 2019-20 വര്‍ഷത്തിലെ പ്രവര്‍ത്തന മിച്ചത്തില്‍ നിന്നുമാണ് അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പാല്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 2020 മെയ് മാസത്തില്‍ നല്‍കിയ ഒരു കോടി രൂപയുടെ ധനസഹായത്തിനു പുറമേയാണിത്.

അധിക പാല്‍വില പ്രഖ്യാപനവും വിതരണോദ്ഘാടനവും ജനുവരി 25 ന് വൈകിട്ട് 4 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. ക്ഷീരവികസന മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കും. മില്‍മ തിരുവനന്തപുരം റീജിയണല്‍ ചെയര്‍മാന്‍ ശ്രീ.കല്ലട രമേശ് അധ്യക്ഷത വഹിക്കും. മില്‍മ ചെയര്‍മാന്‍ ശ്രീ.പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എറണാകുളം റീജിയണല്‍ ചെയര്‍മാന്‍ ശ്രീ.ജോണ്‍ തെരുവത്ത്, മലബാര്‍ റീജിയണല്‍ ചെയര്‍മാന്‍ ശ്രീ.കെ.എസ്. മണി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി.മിനി രവീന്ദ്രദാസ്, തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ.എസ് അയ്യപ്പന്‍ നായര്‍, അഡ്വ.ഗിരീഷ് കുമാര്‍ എസ്., ശ്രീ.എസ് സദാശിവന്‍ പിള്ള, ശ്രീ.മാത്യു ചാമത്തില്‍, ശ്രീ.കരുമാടി മുരളി, ശ്രീ.വി. വേണുഗോപാല കുറുപ്പ്, ശ്രീ.കെ.രാജശേഖരന്‍, ശ്രീ.വി.വി.വിശ്വന്‍, ശ്രീമതി.ടി.സുശീല, ശ്രീമതി.ലിസി മത്തായി, ശ്രീമതി.എസ് ഷീജ, മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ആര്‍.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം മേഖല സഹകരണ യൂണിയന് പാലുല്‍പ്പാദന രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നാല് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 988 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും പ്രതിദിനം 4.3 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മേഖല യൂണിയന്‍റെ പ്രതിദിന പാല്‍ വില്‍പ്പന 5.2 ലക്ഷം ലിറ്ററാണ്. കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്ഷീര കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചു.