എൻ സി പി യിലെ തർക്കങ്ങൾ, പാലായിൽ ഉറച്ച് മാണി സി കാപ്പൻ

    കോട്ടയം: എൻ സി പി യിലെ തർക്കങ്ങൾ- നാളെ മാണി സി കാപ്പൻ മുംബയിൽ എത്തും. മറ്റന്നാൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിലപാട് അറിയിക്കും. തീരുമാനം ഇനി വൈകാൻ ആവില്ല എന്നതാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാണി സി കാപ്പൻ കടുത്ത നിലപാട് പറയുന്നത് എന്നതാണ് ശ്രദ്ധേയം. കുട്ടനാട് മത്സരിക്കാനുള്ള സാധ്യത മാണി സി കാപ്പൻ പൂർണമായും തള്ളിക്കളഞ്ഞു. ” കുട്ടനാടും മുട്ടനാടും ഒന്നും തനിക്ക് വേണ്ട, കുട്ടനാട് പോയാൽ നീന്താൻ പോലും എനിക്കറിയില്ല” ഹാസ്യം കലർത്തി മാണി സി കാപ്പൻ വ്യക്തമാക്കി.ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ എൻ സി പി യിലെ ഒരു വിഭാഗം യോഗം ചേർന്നതിനെ മാണി സി കാപ്പൻ വിമർശിച്ചു. അസാധാരണ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ശശീന്ദ്രന് എതിരെ ആരെങ്കിലും പരാതി നൽകിയതായി തനിക്ക് അറിയില്ല എന്നും മാണി സി കാപ്പൻ പാലായിൽ പറഞ്ഞു..പാലായിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ചില കടുത്ത നിലപാടുകൾക്കുള്ള സൂചന അദ്ദേഹം നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാണി സി കാപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്.