കെ. സുരേന്ദ്രന്റെ മകൾക്ക് ഫേസ്ബുക്കിൽ അധിക്ഷേപം; പോലീസ് കേസെടുത്തു

    കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയില്‍ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരേയാണ് പോലീസ് കേസെടുത്തത്.

    സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചിരുന്നു.

    ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.  ഇതിന് താഴെയാണ് അജിനാസ് എന്നയാള്‍ മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്.

    സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ വ്യക്തിഹത്യ നടക്കുമ്പോള്‍ നടപടി എടുക്കാന്‍ പോലീസിന് മടിയാണെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചിരുന്നു.

    സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും 8000-ത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.