കെട്ടിട നിർമാണ അനുമതിയുടെ മറവിൽ കോടികളുടെ അഴിമതി; പഞ്ചായത്ത് സെക്രട്ടറിയടക്കം ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  മലപ്പുറം എടക്കര പഞ്ചായത്തിൽ കെട്ടിട നിർമാണ അനുമതിയുടെ മറവിൽ കോടികളുടെ അഴിമതി.
പഞ്ചായത്ത് സെക്രട്ടറി അടക്കം ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കരാർ ജീവനക്കാരനെ പിരിച്ചു വിടാനും വിജിലൻസ് അന്വേഷണത്തിനും തദ്ദേശമന്ത്രി എ.സി.മൊയ്തീൻ ഉത്തരവിട്ടു. ഉദ്യോഗസ്ഥർക്കു പുറമേ പൊതുപ്രവർത്തകരുടെ പങ്കും അന്വേഷിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

2019 മുതലുള്ള കെട്ടിട നിർമാണ അനുമതിയിലും നമ്പറിംഗിലുമാണ് ഗുരുതര ക്രമക്കേട് . വ്യാജരേഖകൾ നിർമിച്ചും കംപ്യൂട്ടർ രേഖകളിൽ തിരിമറി നടത്തിയുമാണ് തട്ടിപ്പ് . എടക്കര പഞ്ചായത്ത് സെക്രട്ടറി, മുൻ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് പ്രതിക്കൂട്ടിൽ. നിരവധി ഫയലുകൾ കത്തിച്ചു. 34 ഫയലുകൾ കാണാനില്ല. നിലമ്പൂർ ടൗണിന് അടുത്തുള്ള സാമ്പത്തിക അഭിവൃദ്ധി നേടിയിട്ടുള്ള എടക്കര പഞ്ചായത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ നിക്ഷിപ്ത താത്പര്യക്കാരും പൊതു പ്രവർത്തകരും ജീവനക്കാരെ പ്രലോഭിപ്പിച്ചും സമ്മർദത്തിലാക്കിയുമാണ് അവിഹിത ഇടപെടലുകൾ നടത്തിയത്. യഥാർഥത്തിൽ ആർക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നു കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

യു ഡി എഫ് ഭരിക്കുന്ന എടക്കര പഞ്ചായത്തിലെ അഴിമതിക്ക് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോപിച്ചു. ക്രമക്കേടില്‍ യുഡിഎഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മലപ്പുറം ഡി സി സി പ്രസിഡൻ്റ് വി.വി.പ്രകാശ് പറഞ്ഞു. സംഭവം പാര്‍ട്ടി അന്വേഷിക്കും. വിഷയത്തിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.