കൊറോണ വൈറസ് ഉണ്ടായത് ഏതോ ഫാമില്‍നിന്ന്?; ചൈനീസ് ലാബില്‍ നിന്നല്ലെന്ന് WHO

    കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്ര വുഹാനിലെ ചൈനീസ് ലാബാണെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനില്‍ എത്തി പരിശോധന നടത്തിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

    ശീതീകരിച്ച ഭക്ഷണത്തിലൂടെ വൈറസ് പകരാമെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഭക്ഷ്യ പാക്കേജിംഗില്‍ കൊറോണ വൈറസിനെ കണ്ടെത്തിയെന്നും ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

    ‘തണുത്തതും ശീതീകരിച്ചതുമായ ഈ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന സാഹചര്യങ്ങളില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയും, പക്ഷേ ആ വൈറസുകള്‍ക്ക് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല’ ഡബ്ല്യു.എച്ച്.ഒ സംഘത്തിലെ മൃഗസംരക്ഷണ വിദഗ്ധനായ പീറ്റര്‍ ബെന്‍ എംബാരെക് പറഞ്ഞു,

    മനുഷ്യരിലേക്ക് വൈറസ് മൃഗങ്ങളില്‍നിന്നായിരിക്കാമെന്ന് പീറ്റര്‍ ബെന്‍ എംബാരെക് പറഞ്ഞു, വവ്വാലിലൂടെ പകരാനാണ് സാധ്യത ഏറെയുള്ളത്. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകള്‍.

    മൃഗങ്ങളില്‍നിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനില്‍നിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവന്‍ പീറ്റര്‍ ബെന്‍ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയില്‍നിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.

    ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തില്‍ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.

    ചൈനീസ് സര്‍ക്കാര്‍ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമര്‍ശനവും ശക്തമാണ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കാന്‍ പോലും ചൈനീസ് ഗവേഷകര്‍ക്കു വിലക്കുണ്ട്. എന്നാല്‍ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റര്‍ ഡസ്സാക്ക് പറഞ്ഞത്.