ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം; കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് എൻ.എസ്‌.എസ്‌

ചങ്ങനാശ്ശേരി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസറ്റ്ർ ചെയ്ത  കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മറ്റു കേസുകൾ സർക്കാർ പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം.

അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.