മാണി സി. കാപ്പനെ എന്‍സിപിയില്‍ നിന്ന് പുറത്താക്കി

    ന്യൂഡല്‍ഹി: യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ മാണി സി.കാപ്പന്‍ എംഎല്‍എയെ എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്‍.കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

    എല്‍ഡിഎഫ് പാലാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കാപ്പന്‍ യുഡിഎഫ് ചേരിയിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.

    യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായില്‍ ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം യോഗം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കംകുറിച്ചിരുന്നു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചു തീരുമാനിക്കാന്‍ മാണി സി. കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗസമിതിയെ ചുമതലപ്പെടുത്തി. സര്‍ക്കാരില്‍നിന്ന് ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവെക്കും.