ഇടുക്കിയിൽ കുത്തറ്റ് മരിച്ച രേഷ്മയുടെ മൃതദേഹത്തിനടുത്ത് അരുണിന്റെ മൊബൈലും ചെരുപ്പും

അടിമാലി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ് (അനു–23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ.

അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് വിവരം.രേഷ്മയുടെ  മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവർ ഹൗസിനു സമീപത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.