കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് എതിരേ കോടതി അലക്ഷ്യ നടപടിയ്ക്കൊരുങ്ങി സിപിഎം

    കൊച്ചി: ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്നെന്ന പരാതിയുമായി കസ്റ്റംസിനെതിരെ നിയമവഴി തേടി സിപിഎം. ഇതു സംബന്ധിച്ച് സിപിഎം നേതാവ്  കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമെന്നും കസ്റ്റംസ് കമ്മീഷണർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറൽ, കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

    മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ  നേരിട്ട് പങ്കുള്ളതായി സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കർ, മറ്റ് മൂന്ന് മന്ത്രിമാർ എന്നിവർക്ക് കോൺസുൽ ജനറലുമായി നേരിട്ട് ബന്ധമുണ്ട്.  കോൺസുലേറ്റിന്‍റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. മുൻ യുഎഇ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇവർക്കിടയിൽ അനധികൃത പണമിടപാട് നടന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.