‘എനിക്കിതൊക്കെ ധാരാളം… സംശയമുണ്ടെങ്കില്‍ പി ജയരാജനോട് ചെന്ന് ചോദിച്ച് നോക്ക്’: കെ മുരളീധരൻ

    തിരുവനന്തപുരം: മുന്നണികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നേമം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ഇന്നലെ തലസ്ഥാനത്ത് ലഭിച്ചത് വമ്പന്‍ സ്വീകരണമായിരുന്നു. നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരാണ് മുരളിയെ മണ്ഡലത്തിലേക്ക് സ്വീകരിക്കാനായി ഒത്തുകൂടിയത്.

    മണ്ഡലത്തിലുണ്ടായ ആവേശം വോട്ടായി മാറുമെന്നാണ് മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിജയം ഉറപ്പാണ്, ബിജെ പി യെ നേരിടാന്‍ സജ്ജമാണ്. യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇതിനിടെ എല്‍ ഡി എഫുമായി ആണോ എന്‍ ഡി എയുമായി ആണോ മത്സരമെന്നായി മാദ്ധ്യമപ്രവര്‍ത്തകര്‍. എല്‍ ഡി എഫും എന്‍ ഡി എയും തമ്മില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുളള മത്സരമാണെന്നും ഞങ്ങള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചെന്നുമായിരുന്നു മുരളിയുടെ മറുപടി.

    ബി ജെ പി അവരുടെ ഗുജറാത്തെന്നും സി പി എം അവരുടെ ചെങ്കോട്ടയെന്നും അവകാശപ്പെടുന്ന മണ്ഡലമാണ് നേമം. അവിടെയാണ് മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഇത് ഗാന്ധിജിയുടെ ഇന്ത്യയാണെന്നും അല്ലാതെ ഒരു കോട്ടയും കൂടും ഒന്നുമല്ലെന്നായിരുന്നു മുരളിയുടെ മറുപടി.

    സി പി എമ്മും ബി ജെ പിയും പ്രചാരണത്തില്‍ മുന്നേറി കഴിഞ്ഞു, എങ്ങനെയാണ് സാദ്ധ്യതകളെന്ന് ചോദിച്ചപ്പോള്‍ ‘എനിക്കിതൊക്കെ ധാരാളം… സംശയമുണ്ടെങ്കില്‍ പി ജയരാജനോട് ചെന്ന് ചോദിച്ച് നോക്ക്.’ എന്നായിരുന്നു മുരളിയുടെ പ്രതികരണം