തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വെകളിലൂടെ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിന് കഴിയാത്തതിനാല്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അഭിപ്രായ സര്‍വെയിലൂടെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോള്‍ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും. 200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മ്മമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു . ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധര്‍മ്മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയില്‍ മുങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിനെ ജനം തെരഞ്ഞെടുപ്പില്‍ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകള്‍. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകള്‍ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോള്‍ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് മാത്രമല്ല , താറടിച്ച് കാണിക്കാനും ആസൂത്രിത നീക്കം നടക്കുകയാണ്. യുഡിഎഫിന് ഈ സര്‍വെകളില്‍ വിശ്വാസം ഇല്ല. സര്‍വെ ഫലങ്ങള്‍ തിരസ്‌കരിക്കുന്നു. ജനങ്ങളുടെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.