ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവില്‍ ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി.
വായ്പ തുക എത്രയായാലും കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുത്. ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ തിരിച്ചടവുകള്‍ക്ക് സാവകാശം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ പലിശയും കൂട്ടു പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് എല്ലാ വായ്പകള്‍ക്കും ബാധകമാക്കിയാണ് സുപ്രീം കോടതി വിധി.
മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കാനാകില്ല. കാരണം നിക്ഷേപകര്‍ക്ക് പലിശ നല്‍കിയാണ് ബാങ്കുകളും നിലനില്‍ക്കുന്നത്. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവിശ്യവും കോടതി തള്ളി. സാമ്പത്തിക കാര്യങ്ങളില്‍ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാറിനാണ്. ഇക്കാര്യങ്ങള്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന എത്രയാകാമെന്നാണ് സുപ്രീംകോടതി പരിശോധിച്ചതെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം.ആര്‍ ഷാ, ആര്‍ സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തി നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ല. നയങ്ങളില്‍ പുനഃപരിശോധന വേണമെങ്കില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.
സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ല . മഹാവ്യാധി എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പെന്‍ഷനേഴ്സിനും അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കും ബാങ്കുകള്‍ പലിശ നല്‍കുന്നുണ്ട്. കോവിഡ് കാലത്ത് ഈ പലിശ നല്‍കാതിരുന്നിട്ടില്ല. .അതിനാല്‍ മോറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും ഒഴിവാക്കുന്നത് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.