സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളെ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കും ; ഡോ.എസ്.എസ് ലാൽ

    തിരുവനന്തപുരം; യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളെ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കുമെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും രാജ്യാന്തര പൊതുജനാരോഗ്യ വിദഗ്ധനുമായ ഡ‍ോ.എസ്.എസ് ലാൽ . കഴക്കൂട്ടം മണ്ഡലത്തിന്റെ അഭിമാന സ്തംഭമാണ് സംസ്ഥാനത്തെ തന്നെ ആദ്യ മെഡിക്കൽ കോളേജ് കൂടിയായ തിരുവനന്തപുരം ഗവ. മെ‍ഡിക്കൽ കോളേജ്. താൻ പഠിച്ച കലാലയം എന്ന പ്രത്യേക താൽപര്യവും ഈ മെഡിക്കൽ കോളേജിനുണ്ട്. ലോക രാജ്യങ്ങളിൽ പൊതുജനാരോഗ്യ മേഖലയിൽ താൻ നടത്തിയ പ്രകടനം തന്റെ നാടിനും നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുത്തുന്ന വിധം നടപ്പിലാക്കാനാണ് ആഗ്രഹമെന്നും ഡോ. എസ്.എസ്. ലാൽ പറഞ്ഞു.

    ഇപ്പോൾ അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ ഈ മൂന്ന് മെഡിക്കൽ കോളേജുകളെ എയിംസ് പദവിയേക്ക് ഉയർത്തുമെന്ന് പറഞ്ഞിട്ടും കഴിഞ്ഞ അഞ്ച് വർഷമായി ഒന്നും നടപ്പായില്ല. എന്നാൽ യുഡിഫ് അധികാരത്തിൽ എത്തിയാൽ ഈ മൂന്ന് മെഡിക്കൽ കോളേജുകൾക്കും സ്വയംഭരണ പദവി നൽകും.
    മെഡിക്കൽ കോളജുകളും ശ്രീചിത്ര, രാജീവ് ഗാന്ധി സെന്റർ പോലുള്ള സ്ഥാപനങ്ങളും ഉണ്ടായിട്ടും വാക്സിൻ, മരുന്ന് ഗവേഷണമുൾപ്പെടെ ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള തലത്തിൽ കേരളം ചിത്രത്തിലേ ഇല്ല. അതിന് അനുയോജ്യമായ നയങ്ങളുടെ അഭാവമാണ് ഈ അവസ്ഥക്ക് കാരണമെന്നും ഡോ. എസ്.എസ് ലാൽ ചൂണ്ടിക്കാട്ടി.

    ലോകത്താകമാനം ആരോഗ്യ മേഖലയിൽ വൻ മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന് അനുസരിച്ചുളള പുതിയ രോഗങ്ങളും കോവിഡ് ഉൽപ്പെടെയുള്ള പകർച്ച വ്യാധികളെയെല്ലാം എന്നും കരുതി ഇരിക്കേണ്ടവയാണ്. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം വരേണ്ട ആവശ്യഗതയും ചർച്ച ചെയ്യപ്പെടണം. ജീവിത ശൈല രോഗങ്ങൾ കേരളത്തിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്. ഇത് പരിഹരിക്കാൻ നിലവിലുള്ള സർക്കാർ കാര്യമായ ഇടപെടിൽ നടത്തിയിട്ടില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും രോഗാതുരമായ സംസ്ഥാനമാണ് കേരളം ഇന്ന് , ഇതിന് മാറ്റം വരുത്താൻ രാജ്യാന്തര തലത്തിൽ നടപ്പിലാക്കുന്ന സമഗ്രമായ പരിപാടികൾ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കും.
    രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രോഗം നിയന്ത്രണ വിധേയമായപ്പോൾ കേരളത്തിൽ രോഗം വർദ്ധിക്കുന്ന സാഹചര്യം ഭരണപരാജയം തന്നെയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരോഗ്യ രംഗത്തെ വെച്ച് പന്താടരുത്. കേരളം എന്നും ആരോഗ്യ രംഗത്ത് ലോകരാജ്യങ്ങൾക്കിടയിൽ മാതൃകയാകുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കുമെന്നും ഡോ.എസ്.എസ് ലാൽ പറഞ്ഞു.