ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്

തിരുവനന്തപുരം:കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എല്‍.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.

വിജു കൃഷ്ണന്‍, കെ.കെ.രാഗേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് അവസാനം സിപിഎം എത്തിയിരിക്കുന്നത്.  വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30-നാണ് നടക്കുക. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവര്‍ ഏപ്രില്‍ 21-നു വിരമിക്കുമ്പോള്‍ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.  30-ന് ഒമ്പതുമുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.