സോളാര്‍ തട്ടിപ്പ്: സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കോഴിക്കോട്∙ സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്ത സരിത എസ് നായരെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിജെഎം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തി സരിതയെ അറസ്റ്റ് ചെയ്ത കോഴിക്കോട് കസബ പൊലീസ് ഉച്ചയോടെ അവരെ കോടതിയില്‍ ഹാജരാക്കി. നിരവധി കോടതികള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും സരിതയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദിന്റെ കയ്യില്‍നിന്ന് പണം തട്ടിയെന്ന  കേസില്‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളില്‍ സോളാറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുള്‍ മജീദ് കേസുമായി മുന്നോട്ടുപോയി.

2018ല്‍ വിചാരണ പൂര്‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസില്‍ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരന്‍ വഴങ്ങിയില്ല.