ആദിത്യന്‍ മികച്ച നടന്‍, നിയമവഴിയില്‍ മുന്നോട്ട്: അമ്പിളി ദേവി

ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും നടി അമ്പിളി ദേവി. ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്തെ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കല്‍. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയില്‍ പോകാനാണു തീരുമാനം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തില്‍ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.

വിവാഹത്തിനു ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോള്‍ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനു വ്യക്തമായ മറുപടി തന്നേ പറ്റൂവെന്നും അമ്പിളി പറഞ്ഞു.

വിവാഹ ബന്ധത്തിന്റെ കാര്യത്തില്‍ മുന്നോട്ടെങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തന്നെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നവര്‍ക്കു മറുപടിയില്ല. തന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറഞ്ഞാല്‍ ചിലര്‍ക്ക് അതൊന്നും വിശ്വാസം വരില്ല. ഈ ബന്ധം അബദ്ധമമായി എന്നു തോന്നുന്നുണ്ട്. ആദ്യ വിവാഹത്തെപ്പറ്റിയും ലിവിങ് ടുഗെതറിനെപ്പറ്റിയും മാത്രമേ അറിവുള്ളായിരുന്നു. വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ചൊരു നടനാണ്. തന്റെ മാതാപിതാക്കള്‍ക്കു മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്. നിയമപരമായ നടപടികളില്‍ നിന്നു പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.