ആശുപത്രിക്കു മുന്നില്‍ 5 മണിക്കൂര്‍; ചികിത്സ കിട്ടാതെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി മരിച്ചു

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരുന്ന മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്. ബ്രൂണയ്, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് അമ്രോഹി രോഗബാധിതനായതെന്ന് ഭാര്യ യാമിനി പറയുന്നു. സ്ഥിതി വഷളായതോടെ, കിടക്ക ഒഴിവുണ്ടെന്നറിഞ്ഞു രാത്രി ഏഴരയോടെ ആശുപത്രിയിലെത്തി. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിച്ചു.

ഈ സമയമെല്ലാം കാറിലില്‍ അവശനിലയില്‍ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്‌ക്കെപ്പോഴോ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്‌ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അര്‍ധരാത്രിയോടെ കാറിനുള്ളില്‍ തന്നെ മരിച്ചതായും യാമിനി പറഞ്ഞു.