ഇനി മത്സരിക്കാനില്ലെന്ന് അനില്‍ അക്കര

തൃശൂര്‍: ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷന്‍ പദ്ധതി ഏറെ ചര്‍ച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനില്‍ അക്കരയുടെ വികാരാധീതമായ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ യുഡിഎഫിന്  ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ  43 വോട്ടുകള്‍ക്കാണ് അനില്‍ അക്കര ഇവിടെ വിജയിച്ചത്. അനില്‍ അക്കര തുടങ്ങിവച്ച ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.