സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ; തിരുവനന്തപുരത്ത് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍

    തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടെയും കിടക്കകളുടെയും ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ ഉത്തരവാദിത്തം.

    സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളില്‍ പകുതി എണ്ണം കെഎഎസ്പി പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രോഗികള്‍ക്കു മാറ്റിവയ്ക്കണം. ഇക്കാര്യം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ കര്‍ശനമായി ഉറപ്പാക്കും.

    ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീര്‍ത്തും സുതാര്യമാക്കണം. ആളുകള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ക്കു നിര്‍ദേശം നല്‍കി.

    സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയും ഇവര്‍ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഓക്സിജന്‍ ആവശ്യകതയുണ്ടായാല്‍ ജില്ലാ ഓക്സിജന്‍ വാര്‍ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ലൈന്‍ ഉറപ്പാക്കും.

    കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡല്‍ ഓഫിസറെ നിയമിക്കണം. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ ആശുപത്രികളിലെ കോവിഡ് ചികിത്സ കൈകാര്യം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.