ബെംഗളൂരു എഫ്‌സി ഉടന്‍ രാജ്യം വിടണമെന്ന് മാലദ്വീപ്; മാപ്പു പറഞ്ഞ് ടീം ഉടമ

മാലദ്വീപില്‍ പോയി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ബെംഗളൂരു എഫ്‌സി വിവാദക്കുരുക്കില്‍. രാജ്യത്തെ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ബെംഗളൂരു എഫ്‌സി ടീം ഉടന്‍ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുല്‍ മഹ്ലൂഫ് ആവശ്യപ്പെട്ടു. ബെംഗളൂരു എഫ്‌സി ടീമിലെ താരങ്ങളില്‍ ചിലര്‍ മാലദ്വീപിലെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് വിവാദമായത്. ഇതോടെ, ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി. എഎഫ്‌സി കപ്പ് പ്ലേ ഓഫിനു വേണ്ടിയാണ് ഇന്ത്യന്‍ താരം സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സി മാലദ്വീപിലെത്തിയത്.

ബെംഗളൂരു എഫ്‌സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉള്‍പ്പെടുന്ന മൂന്നു പേരാണ് മാലദ്വീപ് സര്‍ക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്തി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നാണ് വിവരം. ട്വിറ്ററിലൂടെ പരസ്യമായി മാപ്പുചോദിച്ച ടീം ഉടമ പാര്‍ഥ് ജിന്‍ഡാലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

‘മാലെയില്‍വച്ച് ടീമിലെ വിദേശ താരങ്ങളും സ്റ്റാഫും ഉള്‍പ്പെടെ മൂന്നുപേര്‍ക്കു സംഭവിച്ച ‘ക്ഷമയര്‍ഹിക്കാത്ത പ്രവര്‍ത്തി’ക്ക് ബെംഗളൂരു എഫ്‌സി ടീമിന്റെ പേരില്‍ മാപ്പു ചോദിക്കുന്നു. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. എഎഫ്‌സി കപ്പിനു തന്നെ ഞങ്ങളുടെ പ്രവര്‍ത്തി മാനക്കേടായി എന്ന് മനസ്സിലാക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു’ – പാര്‍ഥ് ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ടീമംംഗങ്ങള്‍ ഏതു വിധത്തിലാണ് മാലദ്വീപില്‍വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് വ്യക്തമല്ല. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മാലദ്വീപിലെ ക്ലബ് ഈഗിള്‍സിനെ നേരിടാന്‍ വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്‌സി മാലെയിലെത്തിയത്.
‘രാജ്യത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബെംഗളൂരു എഫ്‌സിയുടെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ല. ഇത്തരം ചെയ്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ബെംഗളൂരു എഫ്‌സി എത്രയും പെട്ടെന്ന് മാലദ്വീപ് വിടണം’ – അവിടുത്തെ ആരോഗ്യമന്ത്രി അബ്ദുല്‍ മഹ്ലൂഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

‘മത്സരം നടത്താനാകില്ലെന്ന കാര്യം ഞങ്ങള്‍ മാലദ്വീപ് ഫുട്‌ബോള്‍ അസോസിയേഷനെ (എഫ്എഎം) അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്‌സിയെ ഇവിടെനിന്ന് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മാലദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ വഴി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുമായി (എഎഫ്‌സി) ബന്ധപ്പെടും’ – മഹ്ലൂഫ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടും ജനവികാരം എതിരായിട്ടും മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് മുന്‍പു നല്‍കിയ വാക്ക് പാലിക്കാനാണ് മാലദ്വീപ് ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.