തിരുവനന്തപുരത്ത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ചിറയിന്‍കീഴ്: കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവലയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ പത്തിലധികം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

ആക്രമികളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ വീടിനു സമീപത്ത് വച്ച് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികള്‍ക്കായുളള തിരച്ചില്‍ ശക്തമാക്കിയെന്നും കടയ്ക്കാവൂര്‍ പൊലീസ് പറഞ്ഞു. കൊലപാതകം, വധശ്രമം, കഞ്ചാവു കടത്ത്, മോഷണം, കവര്‍ച്ച തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ജോഷി. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. താഹയുടെ മൊഴി രേഖപ്പെടുത്തി.