വാക്‌സിന്‍ ക്ഷാമം; 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ മഹാരാഷ്ട്ര താത്കാലികമായി നിര്‍ത്തി

മുംബൈ: കോവിഡ് വാക്സിന്റെ ക്ഷാമം മൂലം 18-44 പ്രായപരിധിയിലുള്ളവര്‍ക്കുള്ള കോവാക്സിന്‍ കുത്തിവെപ്പ് മഹാരാഷ്ട്ര താല്കാലികമായി നിര്‍ത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന മൂന്ന് ലക്ഷം കോവാക്സിന്‍ ഡോസുകള്‍ 45 വയസില്‍ കൂടുതലള്ളവര്‍ക്ക് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു.

വാക്സിന്റെ രണ്ടാം ഡോസ് ലഭിക്കേണ്ട 45 വയസിന് മുകളിലുള്ളവര്‍ക്കായി കോവാക്സിന്‍ സ്റ്റോക്ക് ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ’45 വയസിന് മുകളിലുള്ളവര്‍ക്കായി 35,000 ഡോസ് കോവാക്സിന്‍ ലഭ്യമാണ്. പക്ഷേ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ടാമത്തെ ഡോസ് ആവശ്യമാണ്. ഇതിനായി ഞങ്ങള്‍ കോവാക്സിന്‍ സ്റ്റോക്ക് മാറ്റുകയാണ്’, രാജേഷ് തോപെ പറഞ്ഞു.

കോവാക്സിന്‍ ആഗ്രഹിക്കുന്ന 18 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും രാജേഷ് തോപെ പറഞ്ഞു. രണ്ടാമത്തെ ഡോസ് നിശ്ചിത സമയത്ത് നല്‍കിയില്ലെങ്കില്‍ അത് വാക്സിന്റെ കാര്യക്ഷമതയെ ബാധിക്കും. ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ 18-44 പ്രായക്കാര്‍ക്കായി വാങ്ങിയ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.