മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള 18 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു – കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചന കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളില്‍ 50,000 ല്‍ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ അന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഛത്തീസ്ഗഢ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകകള്‍ തുടര്‍ച്ചയായി കുറയുകയാണ്.

എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ട്. 26 സംസ്ഥാനങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

അതിനിടെ,രാജ്യത്താകമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.