ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

    തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീട്ടണം എന്ന് ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണിത്.

    രോഗവ്യാപനത്തില്‍ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ മേയ് 16 വരെയാണ്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.