ആംബുലന്‍സ് വാടകയില്‍ തര്‍ക്കം; കോവിഡ് രോഗിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: ആവശ്യപ്പെട്ട വാടക കിട്ടാത്തതിനാല്‍ കോവിഡ് രോഗിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ഡ്രൈവര്‍ ശരത് ഗൗഡയുടെ രണ്ട് ആംബുലന്‍സുകളും പൊലീസ് പിടിച്ചെടുത്തു.

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങിന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനാണ് ആംബുലന്‍സ് വിളിച്ചത്. വാടകയായി 18,000 രൂപ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. 3000 രൂപ അവര്‍ നല്‍കി. ബാക്കി പണം കിട്ടാതിരുന്നപ്പോള്‍ ശരത്തും സഹായി നാഗേഷും ചേര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആശുപത്രിയില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള ഹെബ്ബാള്‍ ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കാണ് ശരത് 18,000 രൂപ ചോദിച്ചത്. കോവിഡ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.