ലോക് ഡൗൺ ഇളവ് ജാഗ്രതയോടെ ഉപയോഗപ്പെടുത്തണം : കലക്ടർ

ജൂലൈ 18,19, 20 തിയ്യതികളിൽ എ,ബി,സി മേഖലകളിൽ അനുവദിച്ച ലോക്ഡൗൺ ഇളവ് കോവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും ജാഗ്രതയോടെ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം നിലനിൽക്കുകയാണ്. ആളുകൾ കൂട്ടമായി പുറത്തിറങ്ങി ഇടപഴകുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും.

സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നീ കാര്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കർശനമായും പാലിക്കണം.
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നഗരത്തിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണമുണ്ടാവും. ആളുകൾ  അതാത് പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്  ഉപകരിക്കും.  തിരക്ക് ഒഴിവാക്കാൻ മാർക്കറ്റുകളിൽ പൊലീസിനെ നിയോഗിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  ഡി കാറ്റഗറിയിൽ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.