ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

    കിറ്റ് വിതരണത്തിൽ ഗുണനിലവാരവും സുതാര്യതയും
    ഉറപ്പാക്കും: മന്ത്രി ജി.ആർ. അനിൽ

    ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കർശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യൽ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾവഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കർശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യൽ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
    ഗുണമേ•യുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്‌പെഷ്യൽ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി ഉറപ്പാക്കിയാണു ടെൻഡർ നടപടി പൂർത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻകടകൾക്കു മുന്നിൽ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
    റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും ഗുണനിലവാരം കർശനമായി ഉറപ്പാക്കിയേ വിതരണം ചെയ്യൂ. ഓണം പ്രമാണിച്ചു മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മുൻഗണനേതര വിഭാഗക്കാർക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനർഹർ കൈവശം വെച്ചിരുന്ന 127443 കാർഡുകൾ തിരിച്ചേൽപ്പിച്ചതായി ഭക്ഷ്യമന്ത്രി പറഞ്ഞു. ഈ കാർഡുകൾ ഏറ്റവും അത്യാവശ്യം വരുന്ന എ.എ.വൈ കാർഡിന് അർഹതയുള്ള ദരിദ്രരും കിടപ്പു രോഗികളുമായവർക്ക് ആറാംതീയതിമുതൽ വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
    കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ സൂപ്പർമാർക്കറ്റ് തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരത്തിൽ തമ്പാന്നൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ് ചിങ്ങം ഒന്നിന് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
    ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങൾ അടങ്ങിയതാണ് ഓണം സ്‌പെഷ്യൽ കിറ്റ്. മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്സിസി, മുൻഗണനേതര നോൺ സബ്സിസി എന്ന ക്രമത്തിൽ ഓഗസ്റ്റ് 16നു വിതരണം പൂർത്തിയാക്കും.
    ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ രാഖി രവികുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.