സ്റ്റേഡിയം മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും

സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകും. സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രിക്കറ്റ് കലണ്ടറിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ സ്‌പോർട്‌സ് കേരള ലിമിറ്റഡിന്റെ പ്രഥമ ബോർഡ് യോഗം ചേരുന്നുണ്ട്. ഡയറക്ടറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി നായർ, പ്രസിഡന്റ് സജൻ കെ വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.