പശ്ചിമബംഗാൾ സ്വദേശിയായ പത്തു വയസ്സുകാരിയുടെ കേസിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

ലൈംഗികാതിക്രമത്തിന് വിധേയയായി പശ്ചിമബംഗാളിൽ നിന്ന് പാലായനം ചെയ്ത് കോഴിക്കോടെത്തിയ 10 വയസ്സുകാരിയുടെ സാന്നിധ്യം വിചാരണ കോടതിയിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും, പശ്ചിമ ബംഗാൾ സംസ്ഥാന ബാലാവകാശ കമ്മീഷനും കത്ത് നൽകി.
ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ലൈംഗിക പീഡനത്തെ തുടർന്നാണ്
10 വയസ്സുകാരിയും അമ്മയും പാലായനം ചെയ്ത് കോഴിക്കോട്ടെത്തിയത്. ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി നൽകിയ കാരണത്താൽ ജീവന് ഭീഷണിയുണ്ട്. ഇതിനാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. കേരളത്തിൽ താമസിക്കുന്ന കാലത്തോളം കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ വിശദമായ റിപ്പോർട്ട് കമ്മീഷന് നൽകാൻ കോഴിക്കോട് ജില്ല കലക്ടർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ശിശുക്ഷേമ കമ്മിറ്റി എന്നിവരോടും കമ്മീഷൻ ആവശ്യപ്പെട്ടു.