മിത്ര 181 ഹെൽപ് ലൈനിലെത്തിയത് രണ്ടുലക്ഷത്തിലധികം കോളുകൾ

മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവയിൽ 90,000 കോളുകളിൽ സേവനം നൽകാൻ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് മിത്ര 181 വനിതാ ഹെൽപ് ലൈൻ. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്ത്രീകൾക്കു വേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ എമർജൻസി ഹെൽപ് ലൈൻ സംവിധാനം നടത്തിവരുന്നത്.

സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുമ്പോൾ ദ്രുതഗതിയിൽ ലഭ്യമാവും. നിയമം, സോഷ്യൽ വർക്ക് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരും. വിളിക്കുന്നവരിൽ ആവശ്യമുള്ളവർക്ക് കൗൺസലിങ്, കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പോലീസ്, ആംബുലൻസ്, ആശുപത്രി, നിയമ സഹായം ഉൾപ്പെടെയുള്ള സേവനങ്ങളും നൽകുന്നുണ്ട്.

സ്വീകരിക്കപ്പെടുന്ന ഓരോ കോളിലും പ്രശ്‌നങ്ങൾ കേൾക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതാണ് മിത്രയുടെ പ്രവർത്തന രീതി. പൂർണമായും ഫലപ്രാപ്തിയിലെത്തിച്ച 60,000 കേസുകളിൽ 20,000 ത്തോളം കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. മിത്ര 181ൽ വിളിക്കുന്ന വനിതകൾക്കും കുട്ടികൾക്കും പരമാവധി സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കാൻ കൂടുതൽ സ്ത്രീകൾ സന്നദ്ധരായി മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.