തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു

തിരുവനന്തപുരം : തിരുവിതാംകൂര്‍ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. തിരുവിതാംകൂര്‍ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉള്‍പ്പെടുത്തി അഞ്ച് സോണുകളിലായി ഇല്യുമിനേഷന്‍ പദ്ധതി നടപ്പിലാക്കും. കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകര്‍ഷകമാകുന്ന വിധത്തില്‍ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷന്‍ പദ്ധതി. ഇതിനായി 35.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നവംമ്പര്‍ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് ഒരു പൈതൃക കെട്ടിടത്തിന്റെ ഇല്യുമിനേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിച്ചുകൊണ്ട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. മുസിരിസ്, ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി മാതൃകയിലാണ് തിരുവിതാംകൂര്‍ പൈതൃക ടൂറിസം സര്‍ക്യൂട്ട് പദ്ധതി വിഭാവനം ചെയ്തത്.
യോഗത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ ടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടി വി പത്മകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ ആര്‍ സന്തോഷ് ലാല്‍, ആര്‍ക്കിടെക്ട് ആഭാ നരേയിന്‍ ലാംബ, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രതിനിധി നീതു തുടങ്ങിയവര്‍ പങ്കെടുത്തു.