അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യമുള്ളവരുമായ സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യാറാക്കിയ കുടുംബശ്രീ യുവതി ആക്്‌സിലറി ഗ്രൂപ്പ് പദ്ധതി മാർഗനിർദ്ദേശം കുടുംബശ്രീമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീവിദ്യക്കു കൈമാറി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു.
സ്ത്രീകൾ സ്വന്തംകഴിവുകൾ പ്രയോജനപ്പെടുത്താനാവാതെ ഒതുങ്ങിക്കൂടുന്ന അവസ്ഥക്ക് മാറ്റം വരുത്താനാണ് കുടുംബശ്രീ യുവതി ആക്‌സിലറി ഗ്രൂപ്പ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ കൂടിവരുന്നു. സാമൂഹിക രീതികൾ രൂപപ്പെടുത്തിയ മനോഭാവവും ആത്മവിശ്വാസക്കുറവുമാണ് ഈ അവസ്ഥക്ക് കാരണം. ഇതിനു ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18 മുതൽ 40 വരെയുള്ള സ്ത്രീകളെ അംഗങ്ങളാക്കിയുള്ള ഗ്രൂപ്പുകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകൾ വിദ്യാഭ്യാസ പുരോഗതി വളരെയധികം നേടിയ ഇന്നത്തെ സാഹചര്യത്തിൽ പുതിയ തലമുറയിലെ സ്ത്രീകൾക്ക് സാമൂഹിക സാമ്പത്തിക ശാക്തീകരണം സാധ്യമാക്കി അവരുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും സ്വാതന്ത്രമാക്കുവാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.