200 ഗ്രാമപഞ്ചായത്തുകൾ ഒക്ടോ. 2 ന് ഒ.ഡി.എഫ് പ്ലസ് കൈവരിക്കുന്നു

ഗ്രാമപ്രദേശങ്ങളിൽ വെളിയിട വിസർജ്ജനമുക്ത സംസ്ഥാനമെന്ന പദവി 2016 ൽ കൈവരിച്ച കേരളം മറ്റൊരു നാഴികകല്ല് കൂടി ഒക്ടോബർ രണ്ടിന് പിന്നിടുന്നു. വെളിയിട വിസർജ്ജന മുക്ത സുസ്ഥിരതാ ക്യാമ്പയിന്റെ ഭാഗമായുള്ള അധിക മാനദണ്ഡങ്ങൾ കൂടി (ഒ.ഡി.എഫ് പ്ലസി) പാലിച്ചുകൊണ്ട് 200 ഗ്രാമപഞ്ചായത്തുകൾ ഒക്ടോബർ രണ്ടിന് ഒ.ഡി.എഫ് പ്ലസ് പദവി കൈവരിക്കും.

ഗ്രാമങ്ങളിലെ മുഴുവൻ വീടുകളിലും ശുചിമുറി സൗകര്യവും അവയുടെ ഉപയോഗവും ഉറപ്പാക്കുകയും പാഴ്വസ്തു ശേഖരണത്തിനായുള്ള വാതിൽപ്പടി ശേഖരണം ശാസ്ത്രീയമായ മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കോളനികളിലും മറ്റും സാമൂഹിക ഖര-ദ്രവ മാലിന്യ പരിപാലന സൗകര്യങ്ങൾ പൊതുജനാവബോധം വളർത്തുന്നതിനായി സന്ദേശ ബോർഡുകൾ, ചൂമരെഴുത്തുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ സമയബന്ധിതമായി പാലിച്ചുകൊണ്ടാണ് 200 ഗ്രാമപഞ്ചായത്തുകൾ ആദ്യഘട്ടത്തിൽ പദവി സ്വന്തമാക്കിയത്.

ഈ വർഷം ഡിസംബറോടെ 500 പഞ്ചായത്തുകളെ ഈ പദവിയിൽ എത്തിക്കാനാണ് ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ലക്ഷ്യമിടുന്നത്.
കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയം രാജ്യത്തെ ഗ്രാമീണ മേഖലയുടെ ശുചിത്വ നിലവാര നിർണ്ണയം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന ”സ്വച്ഛ് സർവ്വേക്ഷൻ ഗ്രാമീൺ 2021” ന് ഒക്ടോബർ ആറിന് തുടക്കമാകും. സർവ്വേ മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും സംബന്ധിച്ച് ഒക്ടോബർ ആറിന് നടക്കുന്ന സംസ്ഥാനതല പരിശീലനങ്ങളോടെയാവും പ്രവർത്തനങ്ങൾക്ക് തുടക്കമാകുക.