കെ റെയില്‍ പദ്ധതി; 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയതില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലൂടെ 88 കിലോമീറ്റര്‍ പാത നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വീണ്ടും അടിവരയിടുകയാണ്. അതേസമയം കെ റെയില്‍ അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.

പരിസ്ഥിതിക്ക് വലിയ ആഘാതവും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുമുണ്ടാകുമെന്നാണ് യുഡിഎഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്. പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.