കേന്ദ്ര നിലപാട് അനുകൂലം, കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടെന്ന്‌ അബ്ദുറഹ്‌മാന്‍

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര നിലപാട് അനുകൂലമാണെന്നും മന്ത്രി വി.അബ്ദുറഹ്‌മാന്‍. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ പരിശോധിച്ച ശേഷം മറുപടി നല്‍കും. രണ്ടുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലം തന്നെയാണെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷന്‍ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട്ട് നടത്തിയ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

എന്നാല്‍, കെ റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ ഏജന്‍സികളില്‍നിന്നുള്ള വായ്പാബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

63,941 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആകെ ചെലവ്. ഇതില്‍ 33,700 കോടി രൂപയാണ് രാജ്യാന്തര ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താന്‍ കേന്ദ്രം ഇപ്പോള്‍ നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു. പരിശോധിച്ച് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.